നവകേരള സദസില്‍ പങ്കെടുക്കുന്ന മാധ്യമങ്ങള്‍ ലീഗുകാരാക്കരുത്. = പി.കെ. കുഞ്ഞാലിക്കുട്ടി.

മലപ്പുറം: മുസ്ലിം ലീഗ് മുന്നണി മാറുന്നതിന്‍റെ സൂചനയാണ് ലീഗ് നേതാവ് നവകേരള സദസില്‍ പങ്കെടുത്തതെന്ന എ.കെ. ബാലന്‍റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. എ.കെ. ബാലന് ശുദ്ധ ഭ്രാന്താണെന്ന് കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു.
യു.ഡി.എഫില്‍ നിന്ന് ചാടാൻ ഒരു ബാങ്കിന്‍റെ കിളിവാതില്‍ ലീഗിന് ആവശ്യമില്ല. ലീഗ് സ്വതന്ത്ര്യ പാര്‍ട്ടിയാണെന്നും മുന്നണി മാറണമെങ്കില്‍ അക്കാര്യം ആലോചിച്ച് തീരുമാനിക്കാൻ സാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുന്നണി ബന്ധം എന്നത് ഹൃദയബന്ധമാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അതിശക്തമായ പ്രകടനവും നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച തിരിച്ചുവരവും യു.ഡി.എഫ് കാഴ്ചവെക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലീഗിന് യു.ഡി.എഫുമായുള്ള ബന്ധം തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല. യു.ഡി.എഫിന്‍റെ അടിത്തറ പാകിയവരും മുന്നണിക്ക് വേണ്ടി കഷ്ടപ്പെട്ടവരുമാണ്. ലീഗ് രാജ്യത്ത് ഇൻഡ്യ മുന്നണിക്കും കേരളത്തില്‍ യു.ഡി.എഫിനും വെന്നിക്കൊടി പാറിക്കാൻ പണിയെടുക്കാൻ പോകുന്നവരാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ലീഗിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണ്. യു.ഡി.എഫ് വിടുമെന്ന് ലീഗ് ഒരു കാലത്തും പറഞ്ഞിട്ടില്ല. ബി.ജെ.പിയെ എതിര്‍ക്കുന്ന വിഷയത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. എല്‍.ഡി.എഫ് ഭരണത്തെ എതിര്‍ക്കുന്ന കാര്യത്തിലും ലീഗും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്ത മാക്കി.
നവകേരള സദസില്‍ പങ്കെടുക്കുന്ന എല്ലാവരെയും മാധ്യമങ്ങള്‍ ലീഗുകാരാക്കരുത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്