×

തദ്ദേശ വകുപ്പിനും ആഭ്യന്തര വകുപ്പിനുമെതിരെ അതി രൂക്ഷ വിമര്‍ശനങ്ങളുമായി  സിപിഐ ജില്ലാ സെക്രട്ടറി 

കട്ടപ്പന : കയ്യേറ്റം രണ്ട് തരമില്ല. സര്‍ക്കാര്‍ ഭൂമി ആര് കയ്യേറിയാലും അത് കയ്യേറ്റം തന്നെയാണ്. കയ്യേറ്റ ഭൂമിയില്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന തദ്ദേശ വകുപ്പാണ്. പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടുന്ന ആ വകുപ്പിനെതിരെ  ആക്ഷേപങ്ങള്‍ ഉയരുന്നില്ല. ഓരോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും എന്ത് സംഭവിച്ചാലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നാലും അതില്‍ ഇടപെടേണ്ട ഉത്തരവാദിത്വം പോലീസുകാര്‍ക്ക് ഇല്ലേ, അവര്‍ കയ്യേറ്റം തടയാന്‍ ബാധ്യസ്ഥരല്ലേ  എന്നും കെ സലിംകുമാര്‍. സിപിഐ കട്ടപ്പന സൗത്ത് ലോക്കല്‍ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പുളിയന്‍മലയില്‍ ജില്ലാ സെക്രട്ടറി സ: കെ. സലിംകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കയ്യേറ്റം എന്ന് വാര്‍ത്തകള്‍ വരുമ്പോള്‍ മറ്റ് ഉത്തരവാദപ്പെട്ട വകുപ്പുകളെ മാറ്റി നിര്‍ത്തി അതിന്റെ എല്ലാ പൂര്‍ണ്ണ ഉത്തരവാദിത്വം റവന്യൂ വകുപ്പും സിപിഐയും ഏറ്റെടുക്കണമെന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ചര്‍ച്ചകളെന്നും സലിംകുമാര്‍ പറഞ്ഞു. കയ്യേറ്റവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ ഉണ്ടായാല്‍ റവന്യൂ വകുപ്പ് മൊത്തം കുഴപ്പക്കാരായി ചിത്രീകരിക്കുന്നു. വളരെ കുറച്ച് ഉദ്യോഗസ്ഥര്‍മാര്‍ പ്രശ്‌നക്കാരാണ്. അത് ബോധ്യപ്പെട്ടതിനാലാണ് റവന്യൂ മന്ത്രി  ഇടപെട്ട് ഇടുക്കി ജില്ലയിലെ പല റവന്യൂ  ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യുകയും, സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്.
ബൈസണ്‍ വാലിയില്‍ ചില തദ്ദേശ വകുപ്പ് മെമ്പര്‍മാര്‍ തന്നെ  ഭൂമി കയ്യേറിയിട്ടുണ്ട്. കല്യാണത്തണ്ടില്‍ കയ്യേറ്റങ്ങളുണ്ടായിട്ടുണ്ട്. ഏത് കൊമ്പനായാലും കല്യാണത്തണ്ടിലെ കയ്യേറ്റം ഒഴിപ്പിക്കണം.  കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്ണമെന്നാണ് സിപിഐ ജില്ലാ കൗണ്‍സിലിന്റെ തീരുമാനം.
ചൊക്രമുടിയില്‍ നിയമവിരുദ്ധമായ റിസോര്‍ട്ടുണ്ടെന്ന് പറയപ്പെടുന്നു. കല്യാണത്തണ്ടില്‍ കയ്യേറ്റമുണ്ട്. കൂടാതെ നെടുങ്കണ്ടത്ത് ശൂലത്തറയില്‍ ഒരു മല മുഴുവന്‍ കയ്യേറിയിട്ടുണ്ട്. അത് ഒഴിപ്പിക്കണം. വാഗമണ്ണില്‍ വലിയ രീതിയിലുള്ള കയ്യേറ്റങ്ങളുണ്ട്. കയ്യേറിയ ഭൂമിയിലെ റിസോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും  സലിംകുമാര്‍ പറഞ്ഞു. മാന്നാനംകുളത്ത് വലിയ കയ്യേറ്റങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കയ്യേറ്റം ഏത് കാലത്ത് നടന്നതായാലും സര്‍ക്കാര്‍ ഭൂമി കയ്യേറ്റങ്ങള്‍ എല്ലാം തിരിച്ച് പിടിച്ച്, അ പ്രദേശത്തെ കെട്ടിടങ്ങള്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിനും റവന്യൂ മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്.
പരുന്തുംപാറ, മഞ്ചുമല, പീരുമേട് തുടങ്ങിയ ടൂറിസ്റ്റ് ഭൂമിയില്‍ കയ്യേറ്റങ്ങള്‍ തടയുകയും നിര്‍മ്മാണങ്ങള്‍ നിരോധിക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top